Thursday 18 February 2016

അവൻ കള്ളനാണ്..!!


" പണം എന്റെതാണ്‌...എന്റെ മകളുടെ കാതിലെ  കമ്മൽ  വിറ്റ് ഞാൻ വാങ്ങിയത്..." ഇത് മൂന്നാം തവണയാണ് യാത്രയിൽ അയാള് ഇത് എന്നോട് പറയുന്നത്. ബസിലെ അടുത്തടുത്ത സീറ്റിലെ നിമിഷങ്ങളൊഴിചാൽ അയാൾ എന്റെ ജീവിതത്തിൽ ഒരു അപരിചിതനാണ്. ആലപ്പുഴ ബസ്സ്റ്റാൻഡിൽ നിന്നും ആണ് അയാൾ കയറിയത്.നന്നേ മുഷിഞ്ഞ വേഷം.വളരെയേറെ തിരക്കായിരുന്നെങ്കിലും ഏതോ ഒരു സ്റ്റോപ്പിൽ എത്തിയപ്പോൾ അയാൾ എന്റെ അടുത്ത് ഇരുന്നു.മുടി നരച്ചു തുടങ്ങിയ മനുഷ്യൻ വളരെയധികം ക്ഷീണിതനായിരുന്നു. തന്റെ കൈയ്യിൽ  ഇരുന്ന പണപ്പൊതി  അയാൾ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. എന്നിട്ട് എന്നെ നോക്കി പറയും.. " പണം എന്റെതാണ്‌..."
                              പെട്ടെന്ന് ബസിൽ നിന്നും ഒരു കരച്ചിൽ കേട്ടു.ആരുടെയോ പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു.ബസിൽ ആകെ ബഹളം.പെട്ടെന്നാണ് ഒരു കൈ വന്ന് മനുഷ്യന്റെ കവിളിൽ ശക്തിയായി അടിച്ചത്.."ഇവൻ കള്ളനാണ് ..മോഷണ കേസിൽ പെട്ട് ജയിലിൽ നിന്നും ഇറങ്ങിയതെ ഉള്ളു..ഇവൻ തന്നെയാകും എടുത്തത്..". അടിചയാളുടെ ആരോപണങ്ങളിൽ മനുഷ്യന്റെ കരച്ചിൽ പോലും മുങ്ങിപ്പോയി. അയാൾക്ക് എന്തെങ്കിലും പറയാനാകും മുൻപ് തന്നെ, കണ്ടവനും കേട്ടവനും അങ്ങനെ എല്ലാർക്കും ഉള്ള ഒരു ചെണ്ട ആയി അയാൾ മാറിയിരുന്നു. ഒടുവിൽ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നു തുടങ്ങിയപ്പോഴാണ് അവർ നിർത്തിയത്. അപ്പോഴും പണപ്പൊതി അയാൾ ചേർത്ത് പിടിച്ചിരുന്നു.
  പൊതിയിൽ ഉണ്ടായിരുന്ന പണം, മറ്റേ യാത്രക്കാരന് നഷ്ടപ്പെട്ട തുകയ്ക്കും തുല്യമായിരുന്നു എന്ന വിചിത്രമായ ന്യായം വീണ്ടും അയാളെ  തല്ലു കൊള്ളിച്ചു.ഒടുവിൽ കള്ളനെ(മനുഷ്യനെ) പോലീസിൽ ഏൽപ്പിക്കാം എന്ന തീരുമാനത്തിൽ അവർ എത്തി ചേർന്നു. എല്ലാവരുടെയും കൈ കരുത്ത് തെളിയിച്ചപ്പോൾ, വണ്ടി പോലീസ് സ്റ്റേഷനിലെക്ക് നീങ്ങി തുടങ്ങി.
     അയാളുടെ ദേഹം മുഴുവനും രക്തത്തിൽ കുതിർന്നിരുന്നു.സത്യമേതാ മിഥ്യ ഏതാ എന്ന് തിരിച്ചറിയാനാവാത്ത വിധം എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കടന്നു വന്നു. അയാൾ എന്തിനാണ് പണം എന്റേതാണ് എന്ന് കുറെ തവണ പറഞ്ഞത്? നഷ്ടപ്പെട്ട പണവും അയാളുടെ കൈയ്യിലുള്ളതും തുല്യമായിരുന്നു എന്നത് ആകസ്മികം ആയിരുന്നോ? പുറം കാഴ്ചകളിൽ മിഴികൾ പായുമ്പോഴും മനസ് എവിടേക്കോ ഊളിയിടുന്നു.
             പെട്ടെന്നാണ് രക്തം പുരണ്ട കൈകൾ എന്റെ കൈകളിൽ സ്പർശിച്ചത്. "മോനെ.. പണം എന്റേതാണ്..ഞാൻ അതുമായാണ് ബസിൽ കയറിയത്...മോനെങ്കിലും സത്യം പറയണം....". എനിക്ക് ദേഷ്യമാണ് വന്നത്.പൈസയുമായി കൈയ്യോടെ പിടിച്ച അയാൾക്കായി ഇനി ഞാൻ സാക്ഷി പറയണം പോലും. അയാളുടെ കൈ തട്ടിമാറ്റി ഞാൻ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.
    അയാൾ വീണ്ടും എന്റെ കൈകളിൽ ബലമായി പിടിച്ചു. "ദയവായി എന്നെ വിശ്വസിക്കണം..ഞാൻ മോഷ്ടിച്ചിട്ടുണ്ട് ..ഒരിക്കൽ...ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ എന്റെ മകളുടെ വയറു നിറയ്ക്കുവാൻ..ഒരു പിടി ആഹാരം പോലും തരാൻ മനസില്ലാത്ത നിങ്ങളൊക്കെ തന്നെയാണ് എന്നെ കള്ളൻ ആക്കിയത്..അന്ന് പിടിക്കപ്പെട്ട ഞാൻ ഇന്നും എല്ലാവർക്കും ഒരു പെരുങ്കള്ളനാണ്. എന്റെ മകൾ സത്യം പിന്നെ ഞാൻ മോഷ്ടിച്ചിട്ടില്ല.പക്ഷെ ഇന്ന് നാട്ടിൽ നടക്കുന്ന എല്ലാ മോഷണങ്ങളും എത്തി നില്ക്കുന്നത് എന്നിലാണ്. എന്റെ സമ്പാദ്യം പോലും അവർ തൊണ്ടി മുതലായി പിടിച്ചെടുക്കുന്നു. ഇതെന്റെ അവസാന സമ്പാദ്യം ആണ്. എന്നെ രക്ഷിക്കണം.ഇവിടെയും എന്നെ കള്ളനാക്കരുത് നിങ്ങൾ..അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. "എന്നെ രക്ഷിക്കണം...എന്റെ കൈയ്യിലെ പണപ്പൊതി നിങ്ങൾ കണ്ടതാണ്..എന്നെ വീണ്ടും കള്ളനാക്കരുത്.." ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ വാവിട്ടു കരഞ്ഞു..
       വണ്ടി പോലിസ് സ്റ്റേഷനിൽ എത്തി. അയാൾ കള്ളനായി അവരോധിക്കപ്പെട്ടു..പക്ഷെ അയാളിൽ പ്രതീക്ഷ ഉണ്ടായിരുന്നു..സത്യം തെളിയിക്കാനായി അയാൾ എന്നെ ഹാജരാക്കി. എന്റെ നാവിൻ തുമ്പിൽ ഒരു മനുഷ്യന്റെ ഹൃദയം കേഴുന്നത് ഞാൻ അറിഞ്ഞു.പക്ഷെ ഞാനും ജീവിക്കുന്നത് സമൂഹത്തിലാണ്.ഞാൻ മാറിയാൽ ചിലപ്പോൾ ഞാൻ ഇവിടെ ഒറ്റപ്പെട്ടു പോകും. "എനിക്കിയാളെ അറിയില്ല സാർ. ഇയാൾ പറയുന്നത് നുണയാണ്." ഇത്രയും പറഞ്ഞു ഞാൻ തിരികെ നടന്നു.പിന്നിൽ പോലീസ് ബൂട്ടിന് കീഴിൽ ഒരു ജീവൻ ചതഞ്ഞരയുന്നത് ഞാനറിഞ്ഞു.
       പക്ഷെ ഞാൻ നിസ്സഹായനാണ്..ഒരിക്കൽ കള്ളനായ മനുഷ്യൻ എനിക്കും നിങ്ങൾക്കും മുന്നിൽ മരണം വരെ കള്ളനാണ്. അവന്റെ പക്ഷം ഞാൻ പറഞ്ഞാൽ ചിലപ്പോള സമൂഹം എന്നെയും കൂട്ട് പ്രതി ആക്കും...അയാൾക്കായി കോടതിയും കേസ് ഉം ... അങ്ങനെ പലവിധ തല വേദനകൾ.. ടി കമ്പനിയിലെ എന്റെ ജോലി പോലും കേസിൽ പെട്ട് തുലാസിൽ ആടുന്നത് ഞാൻ ചിന്തിച്ചു. വേണ്ട...അവൻ കള്ളനാണ്..ഞാൻ വിശുദ്ധന്മാരുടെ സമൂഹത്തിലെ ഒരു പാവം. അവന്റെ അലർച്ച എന്റെ കാതുകളിൽ മുഴങ്ങി. അവൻ കരയട്ടെ....കള്ളനാണ് അവൻ...
     അങ്ങ് ദൂരെ, അവൻ വാങ്ങി വരുന്ന അരി, വേവിച് ഒരു നേരം ഭക്ഷണം കഴിക്കാൻ അവന്റെ മക്കൾ വച്ചിരിക്കുന്ന കലത്തിലെ വെള്ളത്തിൽ എന്റെ മനസ് വെന്ത് തുടങ്ങിയിരുന്നു...

ചില തിരിച്ചറിവുകൾ...

       ഇത്തവണ ക്രിസ്മസ് ഒരു വെള്ളിയാഴ്ച ആയിരുന്നത് കൊണ്ട് , മൂന്നു ദിവസം അവധി കിട്ടിയ സന്തോഷത്തിലാണ് വീട്ടിലെത്തിയത്.വന്നയുടൻ തന്നെ കൂട്ടുകാരന്റെ വക ആയി ഒരു ഫോൺ കാൾ.   +2 ബാച്ചിന്റെ റീ യൂണിയൻ. ശനിയാഴ്ച കൂടണം.ക്രിസ്മസ് അവധി ആയതു കൊണ്ട് സ്കൂൾ വരാന്തകൾ വിജനമായിരുന്നു. വരാന്തകളിൽ ഞങ്ങളിന്നു അന്യന്മാർ ആയിരിക്കുന്നു. സ്കൂൾ മുറ്റത്ത് കുട വിരിച് നില്കുന്ന വാക മരങ്ങൾ പരിഭവം നടിച്ചു പ്രണയിനിയെപ്പോലെ കാറ്റിൽ മുഖം തിരിച്ചു.പണ്ടായിരുന്നെങ്കിൽ, ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമ്പോൾ വിരുന്നെത്തുന്ന മഴയിൽ നനയാതിരിക്കാൻ ഞങ്ങൾക്ക് വേണ്ടി കുട വിരിക്കുമായിരുന്നു അവ. ഘനമുള്ള മഴത്തുള്ളികളെ ഇലകളാൽ ഉമ്മ വച്ച് പൂക്കളുടെ അഴകോടെ അവ ഞങ്ങളിലെക്കെതിക്കും...ഇന്നും ആ മഴ മനസ്സിൽ പെയ്യും ഇടയ്ക്കിടെ...ഐ.ടി കമ്പനിയിലെ എ.സി റൂമിൽ തല വേദനിച് കണ്ണടച് ഇരിക്കുമ്പോൾ...
ആറു കൊല്ലം മുൻപ് "മിസ്സ്യൂൂ" പറഞ്ഞു പോയിട്ട് , എന്നെ മറന്നവരും..ഞാൻ മറന്നവരും....ഒന്ന് ചേർന്ന ദിവസം.... പൊടി മീശക്കാർ എല്ലാം യുവാക്കളായി...കുറച്ച പേർ ജോലി തേടുന്നു...കുറച്ച പേർ ജോലിക്കായി അലയുന്നു..പിണക്കങ്ങളും പരിഭവങ്ങളും തമാശകളും പങ്കു വച്ച് ഞങ്ങൾ അവിടെ കറങ്ങി നടന്നു..
                  സ്കൂൾ കെട്ടിടത്തിനു പിറകിലായിരുന്നു ആൺകുട്ടികളുടെ മൂത്രപ്പുര..എന്റെ കൂട്ടുകാരെല്ലാം അത് ഉപയോഗിച്ചപ്പോഴും അകത്തേക്ക് കയറാൻ എന്റെ മനസ് അനുവദിച്ചില്ല..ടി കമ്പനികളിൽ മൂന്നു നേരവും വൃത്തിയാക്കി ഇടുന്ന "Rest Room " കൾ ഉപയോഗിക്കുന്ന എനിക്ക് വൃത്തിഹീനമായ സ്കൂൾ ടോയലെറ്റ് അസഹനീയമായിരുന്നു..എന്റെ, കൂട്ടുകാർ, ഏതോ ഭീകര ജീവിയെ കാണുന്ന പോലെ എന്നെ നോക്കി..അവൻ വല്യ ആളായി പോയി എന്ന് ആരൊക്കെയോ പിറുപിറുത്തു.
പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഒരു വിഹാര കേന്ദ്രമായിരുന്നു സ്കൂളിന്റെ പിറകു വശത്തുള്ള രാമേട്ടന്റെ ചായക്കട. വീട്ടിൽ നിന്നും ഓരോ ആവശ്യങ്ങള പറഞ്ഞു വാങ്ങുന്ന ഒന്നും രണ്ടും രൂപയുടെ നാണയ തുട്ടുകൾ കൊണ്ട്, ഇടവേളകളിൽ ഞങ്ങൾ രാമേട്ടന്റെ കടയിലെക്കോടും..കൊച്ചു മക്കളുടെ വരവിനായി കാത്തിരിക്കുന്ന മുത്തശ്ശനെ പോലെ രാമേട്ടൻ ഞങ്ങളെ നോക്കി ഇരിക്കുന്നുണ്ടാകും.
                   രാമേട്ടനെ കാണാനായി ഞങ്ങൾ ചായക്കടയിലെത്തി..അദ്ദേഹം നന്നേ അവശനായിരിക്കുന്നു.എങ്കിലും ഇപ്പോഴും അദ്ദേഹം ആണ് ചായക്കട നടത്തുന്നത്.ചെന്നയുടനെ തന്നെ പൊറോട്ടയും ചിക്കൻ കറി യും കുറെ പ്ലേറ്റുകളിൽ ആയി നിരത്തി വയ്ക്കുവാൻ ഞങ്ങൾ പറഞ്ഞപ്പോൾ , രാമേട്ടന്റെ മുഖത്ത് മിന്നി മറഞ്ഞ ചിരിയിൽ ആറു കൊല്ലം മുൻപുള്ള ഞങ്ങളുടെ ലോകം ഞാൻ കണ്ടു..കൂട്ടി വച്ച കാശ്, പത്തു രൂപയോളം ആകുമ്പോൾ ഞങ്ങൾ നേരെ രാമേട്ടന്റെ കടയിൽ എത്തും.ചില്ലറ തുട്ടുകൾ സൂക്ഷ്മതയോടെ എണ്ണി രാമേട്ടന് കൊടുക്കുമ്പോൾ രാമേട്ടൻ 3 പൊറോട്ട ഒരു പ്ലേറ്റിലാക്കി അല്പം പഞ്ചസാരയും വിതറി തരുമായിരുന്നു..ചില ദിവസങ്ങളിൽ അല്പം ഉള്ളിക്കറിയും..പകുതി നിറഞ്ഞ വയറുമായി എഴുനേൽക്കുമ്പോൾ രാമേട്ടൻ ബാകി ഒരു രൂപ തിരികെ തരും.ആയിരത്തിന്റെ നോട്ടു വാങ്ങുന്ന ആവേശതോടെയായിരുന്നു അന്ന് അത് തിരികെ വാങ്ങിയിരുന്നത്.
            പൊറോട്ടയും ചിക്കൻ കറി യും കഴിച് കഴിഞ്ഞ് 500 ന്റെ ഒരു നോട്ട് എടുത്ത് ഞാൻ രാമേട്ടന് നേരെ നീട്ടി..ചില്ലറ ഇല്ലാത്തതിനാൽ ഒരു 3 രൂപ കൂടി തരാമോ എന്ന് രാമേട്ടൻ ചോദിച്ചു..പഴ്സിൽ മുഴുവൻ പരതിയ എനിക്ക് നാണയത്തുട്ടുകൾ ഒന്നും തന്നെ കണ്ടെത്താനായില്ല..അൻപതിന്റെയും നൂറിന്റെയും നോട്ടുകൾക്കിടയിൽ, നാണയ തുട്ടുകൾ പോക്കറ്റിൽ ആക്കി അവ ഉരസുന്ന ശബ്ദം കേൾക്കുന്നതിനെ ഞാൻ വെറുത്തിരുന്നു.."ചില്ലറ ഇല്ല രാമേട്ടാ.. , ബാകി രാമേട്ടന്റെ കയ്യിൽ വച്ചോളു.."അത്രയും പറഞ്ഞപോൾ രാമേട്ടൻ വീണ്ടും ചിരിച്ചു..വെറുതെ ചിരി മാത്രം..രാമേട്ടൻ എന്നെ അപമാനിക്കുന്നതായി എനിക്ക് തോന്നി..നാണയ തുട്ടുകളിൽ ഒന്നോ രണ്ടോ രൂപ കുറഞ്ഞതിനു എന്തിനാണ് ഇങ്ങനെയൊരു ഭാവം...
രാമേട്ടനെ സംബന്ധിച്ചിടത്തോളം ബാകി തരാനുണ്ടായിരുന്ന ഏഴ് രൂപ വലിയൊരു കടമായിരുന്നു..സ്കൂളിലെ കുട്ടികളെ ആകർഷിക്കാനായി വാങ്ങി വച്ചിരുന്ന ചെറിയ ക്രിസ്മസ് കാർഡുകളിൽ ഒരെണ്ണം രാമേട്ടൻ എനിക്ക് നേരെ നീട്ടി ..ചായക്കടയിലും ക്രിസ്മസ് കാർഡ് !!!!!!!!!
"വേണ്ട രാമേട്ടാ....."..സ്നേഹപൂർവ്വം ഞാനത് നിരസിച്ചു..വിപ്രോ യിൽ ക്രിസ്മസ് ഫ്രണ്ട് എനിക്ക് നൽകിയ 300 രൂപയുടെ ഗിഫ്റ്റ് അപ്പോഴും എന്റെ ബാഗിൽ ഇരിപ്പുണ്ടായിരുന്നു..പത്തു രൂപയുടെ കാർഡ് വാങ്ങി സുഹൃത്തിനു കൊടുക്കാൻ ഞാനിപ്പോഴും സ്കൂൾ കുട്ടിയല്ലെന്ന ബോധം പോലും മനുഷ്യന് ഇല്ലാതെ പോയി..ബാകി ഏഴ് രൂപ പിന്നീട് മതി എന്ന് പറഞ്ഞു ഞാൻ ജോലിക്കാരന്റെ പത്രാസിൽ പുറത്തേക്കിറങ്ങിയപ്പോൾ, ഏതോ വലിയൊരു കടം വീട്ടാൻ കഴിയാതെ ഭാരിച്ച മനസുമായി രാമേട്ടൻ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.അയാളുടെ കണക്കുകൾ ചെറുതാണ്..നാണയ തുട്ടുകൾ കൂട്ടിപ്പെറുക്കി ജീവിതം കഴിക്കുകയാണ് അദ്ദേഹം.
                     കൂട്ടുകാരോട് യാത്ര പറഞ്ഞു തിരികെ വരാനായി ഞാൻ ബസിൽ കയറി.ടിക്കറ്റെടുത്ത് കഴിഞ്ഞ ശേഷം ബാകി ഒരു രൂപ തരാൻ ചില്ലറ ഇല്ലെന്നു കണ്ടക്ടർ പറഞ്ഞപോഴും ഞാൻ കുഴപമില്ല എന്ന് അഭിമാനത്തോടെ പറഞ്ഞു.അപ്പോഴും എന്റെ അപ്പുറത്തിരിക്കുന്ന സ്കൂൾ കുട്ടി രണ്ടു രൂപ കൊടുത്തതിന്റെ ബാകിയായ ഒരു രൂപയ്ക്കായി ബസിൽ തർക്കിക്കുകയായിരുന്നു..ഞാനും ചിരിച്ചു..രാമേട്ടനെ പോലെ..എന്നെ തന്നെ നോക്കി..വീണ്ടും ചിരിച്ചു..ചിലപ്പോൾ കണ്ണാടി ഇല്ലാതെയും നമുക്ക് നമ്മളെ തന്നെ കാണാൻ കഴിയും എന്ന് അമ്മ ഒരിക്കൽ പറഞ്ഞു തന്നത് ഇതാകുമോ? അമ്മയും അച്ഛനും രാമേട്ടനും എല്ലാം ഒരുപോലെയാണ്...നാണയ തുട്ടുകളിൽ ജീവിതം കാണുന്നവർ....