Tuesday 8 October 2013

ക്യാൻസർ വാർഡ്...

മുത്തശ്ശിയുടെ അസുഖം കൂടിയതിനാൽ അന്ന് വീണ്ടും ആശുപത്രിയിലെത്തേണ്ടി വന്നു.വിശദമായ പരിശോധനകൾക്ക് ശേഷമാണ് രണ്ടു ദിവസം അവിടെ കിടക്കാൻ ഡോക്ടർ നിർദേശിച്ചത്.അങ്ങനെ മുത്തശ്ശിയെ പേ വാർഡിൽ അഡ്മിറ്റ് ചെയ്തു.ആശുപത്രിയിലെ വിരസമായ നിമിഷങ്ങൾ തള്ളി നീക്കാൻ വേണ്ടി പുറത്തേക്കു ഇറങ്ങിയപ്പോഴാണ് എതിർ മുറിയുടെ വാതിലിൽ ഒരു കൊച്ചുപെണ്‍കുട്ടി നിൽക്കുന്നത് കണ്ടത്. ഏകദേശം അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു നിഷ്കളങ്ക രൂപം.ഞാൻ അവളെ അരികിലേക്ക് വിളിച്ചു. ആദ്യം ഒന്ന് സംശയിച്ചു നിന്നെങ്കിലും പിന്നീടവൾ എൻറെ മുറിയിലേക്ക് വന്നു. മുത്തശ്ശിയ്ക്കായി വാങ്ങി വച്ചിരുന്ന ഓറഞ്ച്കളിൽ ഒരെണ്ണം അമ്മ അവൾക്കു നീട്ടി. അത് വാങ്ങിച്ചുവെങ്കിലും അവൾ അത് കഴിച്ചില്ല. അമ്മ അവളോട് ഏറെ നേരം സംസാരിച്ചിരുന്നു. ഇടയ്ക്കിടെ അവൾ ചിരിക്കുമ്പോൾ ചെമ്പകപൂവിൻറെ നിറമുള്ള കവിളുകളും മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകളും തിളങ്ങിനിന്നു. ആരുടെ കൂടെയാണ് വന്നതെന്ന് ചോദിച്ചപ്പോൾ അമ്മയുടെ കൂടെയാണെന്നും അമ്മ അടുത്ത മുറിയിൽ ഉണ്ടെന്നും അവൾ പറഞ്ഞു. 'അച്ഛൻ കൂടെയില്ലേ?' എന്ന് ചോദിച്ചപ്പോൾ അവൾ വെറുതെ ഓറഞ്ച്ന്റെ തോലിൽ നഖമമർതി കുനിഞ്ഞിരുന്നു.

പോകുമ്പോൾ അവൾ എന്നെയും അവളുടെ മുറിയിലേക്ക് കൊണ്ടുപോയി.അവിടുത്തെ കാഴ്ച അത്യന്തം ദയനീയമായിരുന്നു. ആശുപത്രിക്കിടക്കയിൽ മരുന്നുകൾക്കും സിറിഞ്ചുകൾക്കും നടുവിൽ എല്ലുംതോലുമായ ഒരു രൂപം. ഒറ്റനോട്ടത്തിൽ തന്നെ അവളുടെ അമ്മയാണ് അതെന്നു എനിക്ക് മനസ്സിലായി. അവളുടെ അമ്മ ഉറങ്ങുകയാണ്.ആ രൂപം കണ്ടപ്പോൾ എന്നിലുണ്ടായ ഭാവവ്യത്യാസം അവൾ ശ്രദ്ധിച്ചില്ല. ഒരു പക്ഷെ ഇത്തരം അനുഭവങ്ങൾ അവളിൽ ഒരു പക്വത ഉണ്ടാക്കിയിരിക്കണം. അല്ലെങ്കിൽ തന്റെ അമ്മയുടെ അവസ്ഥയുടെ ഭീകരത അവൾക്ക് അറിയില്ലായിരിക്കാം.

അവൾ മെല്ലെ അവളുടെ അമ്മയുടെ അരികിലേയ്ക്കിരുന്നു.അമ്മയുടെ കവിളിൽ മെല്ലെ തട്ടി. അമ്മ പതിയെ കണ്ണ് തുറന്നു. യാതൊരു ഭാവവ്യത്യാസവും കൂടാതെ അവൾ എന്നെ അമ്മയ്ക്ക് മുന്നിൽ പരിചയപ്പെടുത്തി.വിളറിയ മുഖത്തോടെ അവളുടെ അമ്മ എന്നെ നോക്കി ചിരിച്ചു. തുടർന്ന് അവൾ തന്റെ കയ്യിലിരുന്ന ഓറഞ്ച് പൊളിച്ച് ഓരോ അല്ലി വീതം അമ്മയുടെ ചുണ്ടിലേക്ക് വെച്ച് കൊടുത്തു. അത് കഴിക്കുമ്പോൾ അമ്മയുടെ കവിളിലേക്കു കണ്ണുനീർ ഒഴുകിയിരുന്നു. ഹൃദയഭേദകമായ ആ രംഗം കണ്ടുനിൽക്കാനാകാതെ ഞാൻ പുറത്തിറങ്ങി. അഞ്ചു വയസുള്ള ആ കുട്ടിയുടെ പക്വതയും ആത്മാർഥതയും സത്യത്തിൽ എന്നെ അമ്പരപ്പിച്ചു.

അവളെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ മുത്തശ്ശിയെ പരിശോധിക്കാൻ എത്തിയ നേഴ്സ്നെ സമീപിച്ചു. അവർ പറഞ്ഞ കഥ ഹൃദയഭേദകമായിരുന്നു. അവളുടെ അമ്മയ്ക്ക് കാൻസർ ആണ്. ഇനി അധികകാലം അവർക്ക് ആയുസില്ല.

ആ കൊച്ചുപെണ്‍കുട്ടിക്ക് വേറെ ബന്ധുക്കൾ ആരും തന്നെ ഇല്ല. അവളുടെ അമ്മയ്ക്ക് അസുഖം ബാധിച്ചു തുടങ്ങിയപ്പോൾ തന്നെ അവളുടെ അച്ഛൻ അവരെ ഉപേക്ഷിച്ചു . ഒടുവിൽ നാട്ടിലെ സന്നദ്ധ സംഘടനകൾ അവരെ ഇവിടെ എത്തിച്ചു . ദിനംപ്രതിയുള്ള ചികിത്സാ ചെലവ് കൂടി വന്നപ്പോൾ അവരും ഇവരെ ഉപേക്ഷിച്ചു.

ഇപ്പോൾ ആശുപത്രിയിലെ നേഴ്സ്മാരുടെയും ഡോക്ടർമാരുടെയും കാരുണ്യത്തിലാണു അവർ കഴിയുന്നത് . സഹായത്തിനു വേറെ ആരും ഇല്ലാത്തതിനാൽ നേഴ്സ്മാർ തന്നെ അവർക്ക് വീടുകളിൽ നിന്നും ഭക്ഷണം എത്തിച്ചു കൊണ്ടിരുന്നു. അവർക്കതൊരു ബുദ്ധിമുട്ടായിരുന്നില്ല . കാരണം അധികം വൈകാതെ തന്നെ ആ സ്ത്രീ മണ്ണടിയുമെന്ന് അവർക്കറിയാമായിരുന്നു . പിന്നീടു ആ കൊച്ചുപെണ്‍കുട്ടിയുടെ അവസ്ഥ ......!!!!!!!!!

പിന്നീടു അവളെ കാണുമ്പോഴെല്ലാം ഇത് തന്നെ ആയിരുന്നു എന്റെ മനസ്സിൽ . എന്നാൽ 5 വയസേ ഉള്ളുവെങ്കിലും അമ്പതു വയസുകാരിയുടെ പക്വതയോടെ അവൾ തന്റെ അമ്മയെ ശുശ്രുഷിച്ചുകൊണ്ടിരുന്നു . അന്ന് രാവിലെ മുത്തശ്ശിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു .ബിൽ അടച്ച ശേഷം മുറിയിൽ നിന്നും സാധനങ്ങളും ആയി ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ആ പെണ്‍കുട്ടിയുടെ കാര്യം ഓർത്തത് . അവളെ ഒന്ന് കാണാനായി ഞാൻ ആ മുറിയിലേക്ക് ചെന്നു. അവൾ നിലത്തിരുന്നു കളിക്കുകയാണ്. അവളുടെ അമ്മയെ ആ മുറിയിലെങ്ങും കണ്ടില്ല . എന്നെ കണ്ടപ്പോൾ അവൾ ചിരിച്ചു . അമ്മയെവിടെ എന്ന് ചോദിച്ചപ്പോൾ അമ്മയെ നേഴ്സ്ആൻറി ചികിത്സിക്കാനായി കൊണ്ടുപോയതാണ് എന്നവൾ പറഞ്ഞു. ഇന്നലെ രാത്രിയിൽ കൊണ്ട് പോയതാണ് . അമ്മയെ ചികിത്സിച്ചു തീരാത്തതിനാൽ ഇന്നലെ രാത്രി നേഴ്സ്മാരുടെ സ്റ്റാഫ് റൂമിലാണ് ഉറങ്ങിയതെന്നും അവൾ പറഞ്ഞു. അമ്മ എപ്പോൾ വരുമെന്ന് ചോദിച്ചപ്പോൾ ചികിത്സ കഴിഞ്ഞു സുഖമായിട്ടു വരുമെന്ന് നേഴ്സ് ആൻറി പറഞ്ഞതായി അവൾ പറഞ്ഞു. അവളുടേത് പോലെ തന്നെ എന്റെ മനസിലും പ്രതീക്ഷകൾ നാമ്പിട്ടു . ഒരു പക്ഷെ അവളുടെ അമ്മയുടെ അസുഖം കുറഞ്ഞിരിക്കാം. എങ്കിലും അവരെ കാണാതെ പോകുന്നത് മര്യാദയല്ലല്ലോ ? എന്റെ ആവശ്യം പുഞ്ചിരിയോടെ പരിഗണിച്ചുകൊണ്ട് അവൾ അവളുടെ അമ്മയെ കാട്ടിത്തരനായി എന്നെ കൊണ്ടു പോയി .

ആശുപത്രിയുടെ ഒരു ഒഴിഞ്ഞ കോണിലെത്തിയപ്പോൾ അവൾ മുൻപിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു 'അതാ അവിടെയാണ് അമ്മയെ ചികിത്സയ്ക്കു കൊണ്ട് പോയത്.... അസുഖം മാറിയിട്ടെ കൊണ്ട് വരൂ... ' ഞാൻ അവിടേക്ക് നോക്കി. ആ മുറിയുടെ മുന്നിലെ ബോർഡ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. 'മോർച്ചറി...' അതിനുള്ളിലെ ഐസ് കട്ടകൾക്കിടയിൽ അവളുടെ അമ്മ മരിച്ചു മരവിച്ച് കിടക്കുകയാണ്. ഇതൊന്നും അറിയാതെ അമ്മ അസുഖം മാറി വരുന്നത് കാണാൻ അവൾ കാത്തിരിക്കുകയാണ്.എന്റെ നനഞ്ഞ കണ്ണുകൾ അവൾ കാണാതെ ഞാൻ തുടച്ചു.ഒരു ജ്യെഷ്ട്ടനോടുള്ള അധികാരത്തോടെ നിഷ്കളങ്കമായ സ്വരത്തിൽ അവൾ തുടർന്നു 'ഇവിടെ കയറ്റിയപ്പോൾ അമ്മ കണ്ണടച്ചു ഉറങ്ങുകയായിരുന്നു. ഞാൻ വിളിച്ചപ്പോൾ അമ്മ ഉണർന്നില്ല. ഉറങ്ങുമ്പോഴാണ് അസുഖങ്ങൾ ഭേദമാകുന്നതെന്ന് അമ്മ ഇന്നാളിൽ പറഞ്ഞാരുന്നു. ചിലപ്പോൾ ഇപ്പോൾ ഭേദമായി കാണും അല്ലെ ചേട്ടാ......' അവളുടെ നിഷ്കളങ്കമായ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. മോർച്ചറി' എന്ന വാക്കിൻറെ അർഥം അവൾക്കറിയാമായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ രംഗം ഹൃദയഭേധകമാകുമായിരുന്നു എന്നു ഞാൻ ഓർത്തു. കണ്ണും കാതുമില്ലാത്ത ദൈവങ്ങൾക്കു മുന്നിൽ അമ്മ വരുന്നതും കാത്ത് ആ പിഞ്ചുഹൃദയം ഇരിക്കുന്നു. അമ്മയെ വിളിച്ച ദൈവത്തിന്റെ കൈകൾക്കു ശക്തി ഉണ്ടെങ്കിൽ ഇവളെയും വിളിക്കട്ടെ എന്നു ഒരു നിമിഷം ഞാൻ പ്രാർത്ഥിച്ചു......

.

No comments:

Post a Comment