Tuesday 8 October 2013

ക്യാൻസർ വാർഡ്...

മുത്തശ്ശിയുടെ അസുഖം കൂടിയതിനാൽ അന്ന് വീണ്ടും ആശുപത്രിയിലെത്തേണ്ടി വന്നു.വിശദമായ പരിശോധനകൾക്ക് ശേഷമാണ് രണ്ടു ദിവസം അവിടെ കിടക്കാൻ ഡോക്ടർ നിർദേശിച്ചത്.അങ്ങനെ മുത്തശ്ശിയെ പേ വാർഡിൽ അഡ്മിറ്റ് ചെയ്തു.ആശുപത്രിയിലെ വിരസമായ നിമിഷങ്ങൾ തള്ളി നീക്കാൻ വേണ്ടി പുറത്തേക്കു ഇറങ്ങിയപ്പോഴാണ് എതിർ മുറിയുടെ വാതിലിൽ ഒരു കൊച്ചുപെണ്‍കുട്ടി നിൽക്കുന്നത് കണ്ടത്. ഏകദേശം അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു നിഷ്കളങ്ക രൂപം.ഞാൻ അവളെ അരികിലേക്ക് വിളിച്ചു. ആദ്യം ഒന്ന് സംശയിച്ചു നിന്നെങ്കിലും പിന്നീടവൾ എൻറെ മുറിയിലേക്ക് വന്നു. മുത്തശ്ശിയ്ക്കായി വാങ്ങി വച്ചിരുന്ന ഓറഞ്ച്കളിൽ ഒരെണ്ണം അമ്മ അവൾക്കു നീട്ടി. അത് വാങ്ങിച്ചുവെങ്കിലും അവൾ അത് കഴിച്ചില്ല. അമ്മ അവളോട് ഏറെ നേരം സംസാരിച്ചിരുന്നു. ഇടയ്ക്കിടെ അവൾ ചിരിക്കുമ്പോൾ ചെമ്പകപൂവിൻറെ നിറമുള്ള കവിളുകളും മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകളും തിളങ്ങിനിന്നു. ആരുടെ കൂടെയാണ് വന്നതെന്ന് ചോദിച്ചപ്പോൾ അമ്മയുടെ കൂടെയാണെന്നും അമ്മ അടുത്ത മുറിയിൽ ഉണ്ടെന്നും അവൾ പറഞ്ഞു. 'അച്ഛൻ കൂടെയില്ലേ?' എന്ന് ചോദിച്ചപ്പോൾ അവൾ വെറുതെ ഓറഞ്ച്ന്റെ തോലിൽ നഖമമർതി കുനിഞ്ഞിരുന്നു.

പോകുമ്പോൾ അവൾ എന്നെയും അവളുടെ മുറിയിലേക്ക് കൊണ്ടുപോയി.അവിടുത്തെ കാഴ്ച അത്യന്തം ദയനീയമായിരുന്നു. ആശുപത്രിക്കിടക്കയിൽ മരുന്നുകൾക്കും സിറിഞ്ചുകൾക്കും നടുവിൽ എല്ലുംതോലുമായ ഒരു രൂപം. ഒറ്റനോട്ടത്തിൽ തന്നെ അവളുടെ അമ്മയാണ് അതെന്നു എനിക്ക് മനസ്സിലായി. അവളുടെ അമ്മ ഉറങ്ങുകയാണ്.ആ രൂപം കണ്ടപ്പോൾ എന്നിലുണ്ടായ ഭാവവ്യത്യാസം അവൾ ശ്രദ്ധിച്ചില്ല. ഒരു പക്ഷെ ഇത്തരം അനുഭവങ്ങൾ അവളിൽ ഒരു പക്വത ഉണ്ടാക്കിയിരിക്കണം. അല്ലെങ്കിൽ തന്റെ അമ്മയുടെ അവസ്ഥയുടെ ഭീകരത അവൾക്ക് അറിയില്ലായിരിക്കാം.

അവൾ മെല്ലെ അവളുടെ അമ്മയുടെ അരികിലേയ്ക്കിരുന്നു.അമ്മയുടെ കവിളിൽ മെല്ലെ തട്ടി. അമ്മ പതിയെ കണ്ണ് തുറന്നു. യാതൊരു ഭാവവ്യത്യാസവും കൂടാതെ അവൾ എന്നെ അമ്മയ്ക്ക് മുന്നിൽ പരിചയപ്പെടുത്തി.വിളറിയ മുഖത്തോടെ അവളുടെ അമ്മ എന്നെ നോക്കി ചിരിച്ചു. തുടർന്ന് അവൾ തന്റെ കയ്യിലിരുന്ന ഓറഞ്ച് പൊളിച്ച് ഓരോ അല്ലി വീതം അമ്മയുടെ ചുണ്ടിലേക്ക് വെച്ച് കൊടുത്തു. അത് കഴിക്കുമ്പോൾ അമ്മയുടെ കവിളിലേക്കു കണ്ണുനീർ ഒഴുകിയിരുന്നു. ഹൃദയഭേദകമായ ആ രംഗം കണ്ടുനിൽക്കാനാകാതെ ഞാൻ പുറത്തിറങ്ങി. അഞ്ചു വയസുള്ള ആ കുട്ടിയുടെ പക്വതയും ആത്മാർഥതയും സത്യത്തിൽ എന്നെ അമ്പരപ്പിച്ചു.

അവളെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ മുത്തശ്ശിയെ പരിശോധിക്കാൻ എത്തിയ നേഴ്സ്നെ സമീപിച്ചു. അവർ പറഞ്ഞ കഥ ഹൃദയഭേദകമായിരുന്നു. അവളുടെ അമ്മയ്ക്ക് കാൻസർ ആണ്. ഇനി അധികകാലം അവർക്ക് ആയുസില്ല.

ആ കൊച്ചുപെണ്‍കുട്ടിക്ക് വേറെ ബന്ധുക്കൾ ആരും തന്നെ ഇല്ല. അവളുടെ അമ്മയ്ക്ക് അസുഖം ബാധിച്ചു തുടങ്ങിയപ്പോൾ തന്നെ അവളുടെ അച്ഛൻ അവരെ ഉപേക്ഷിച്ചു . ഒടുവിൽ നാട്ടിലെ സന്നദ്ധ സംഘടനകൾ അവരെ ഇവിടെ എത്തിച്ചു . ദിനംപ്രതിയുള്ള ചികിത്സാ ചെലവ് കൂടി വന്നപ്പോൾ അവരും ഇവരെ ഉപേക്ഷിച്ചു.

ഇപ്പോൾ ആശുപത്രിയിലെ നേഴ്സ്മാരുടെയും ഡോക്ടർമാരുടെയും കാരുണ്യത്തിലാണു അവർ കഴിയുന്നത് . സഹായത്തിനു വേറെ ആരും ഇല്ലാത്തതിനാൽ നേഴ്സ്മാർ തന്നെ അവർക്ക് വീടുകളിൽ നിന്നും ഭക്ഷണം എത്തിച്ചു കൊണ്ടിരുന്നു. അവർക്കതൊരു ബുദ്ധിമുട്ടായിരുന്നില്ല . കാരണം അധികം വൈകാതെ തന്നെ ആ സ്ത്രീ മണ്ണടിയുമെന്ന് അവർക്കറിയാമായിരുന്നു . പിന്നീടു ആ കൊച്ചുപെണ്‍കുട്ടിയുടെ അവസ്ഥ ......!!!!!!!!!

പിന്നീടു അവളെ കാണുമ്പോഴെല്ലാം ഇത് തന്നെ ആയിരുന്നു എന്റെ മനസ്സിൽ . എന്നാൽ 5 വയസേ ഉള്ളുവെങ്കിലും അമ്പതു വയസുകാരിയുടെ പക്വതയോടെ അവൾ തന്റെ അമ്മയെ ശുശ്രുഷിച്ചുകൊണ്ടിരുന്നു . അന്ന് രാവിലെ മുത്തശ്ശിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു .ബിൽ അടച്ച ശേഷം മുറിയിൽ നിന്നും സാധനങ്ങളും ആയി ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ആ പെണ്‍കുട്ടിയുടെ കാര്യം ഓർത്തത് . അവളെ ഒന്ന് കാണാനായി ഞാൻ ആ മുറിയിലേക്ക് ചെന്നു. അവൾ നിലത്തിരുന്നു കളിക്കുകയാണ്. അവളുടെ അമ്മയെ ആ മുറിയിലെങ്ങും കണ്ടില്ല . എന്നെ കണ്ടപ്പോൾ അവൾ ചിരിച്ചു . അമ്മയെവിടെ എന്ന് ചോദിച്ചപ്പോൾ അമ്മയെ നേഴ്സ്ആൻറി ചികിത്സിക്കാനായി കൊണ്ടുപോയതാണ് എന്നവൾ പറഞ്ഞു. ഇന്നലെ രാത്രിയിൽ കൊണ്ട് പോയതാണ് . അമ്മയെ ചികിത്സിച്ചു തീരാത്തതിനാൽ ഇന്നലെ രാത്രി നേഴ്സ്മാരുടെ സ്റ്റാഫ് റൂമിലാണ് ഉറങ്ങിയതെന്നും അവൾ പറഞ്ഞു. അമ്മ എപ്പോൾ വരുമെന്ന് ചോദിച്ചപ്പോൾ ചികിത്സ കഴിഞ്ഞു സുഖമായിട്ടു വരുമെന്ന് നേഴ്സ് ആൻറി പറഞ്ഞതായി അവൾ പറഞ്ഞു. അവളുടേത് പോലെ തന്നെ എന്റെ മനസിലും പ്രതീക്ഷകൾ നാമ്പിട്ടു . ഒരു പക്ഷെ അവളുടെ അമ്മയുടെ അസുഖം കുറഞ്ഞിരിക്കാം. എങ്കിലും അവരെ കാണാതെ പോകുന്നത് മര്യാദയല്ലല്ലോ ? എന്റെ ആവശ്യം പുഞ്ചിരിയോടെ പരിഗണിച്ചുകൊണ്ട് അവൾ അവളുടെ അമ്മയെ കാട്ടിത്തരനായി എന്നെ കൊണ്ടു പോയി .

ആശുപത്രിയുടെ ഒരു ഒഴിഞ്ഞ കോണിലെത്തിയപ്പോൾ അവൾ മുൻപിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു 'അതാ അവിടെയാണ് അമ്മയെ ചികിത്സയ്ക്കു കൊണ്ട് പോയത്.... അസുഖം മാറിയിട്ടെ കൊണ്ട് വരൂ... ' ഞാൻ അവിടേക്ക് നോക്കി. ആ മുറിയുടെ മുന്നിലെ ബോർഡ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. 'മോർച്ചറി...' അതിനുള്ളിലെ ഐസ് കട്ടകൾക്കിടയിൽ അവളുടെ അമ്മ മരിച്ചു മരവിച്ച് കിടക്കുകയാണ്. ഇതൊന്നും അറിയാതെ അമ്മ അസുഖം മാറി വരുന്നത് കാണാൻ അവൾ കാത്തിരിക്കുകയാണ്.എന്റെ നനഞ്ഞ കണ്ണുകൾ അവൾ കാണാതെ ഞാൻ തുടച്ചു.ഒരു ജ്യെഷ്ട്ടനോടുള്ള അധികാരത്തോടെ നിഷ്കളങ്കമായ സ്വരത്തിൽ അവൾ തുടർന്നു 'ഇവിടെ കയറ്റിയപ്പോൾ അമ്മ കണ്ണടച്ചു ഉറങ്ങുകയായിരുന്നു. ഞാൻ വിളിച്ചപ്പോൾ അമ്മ ഉണർന്നില്ല. ഉറങ്ങുമ്പോഴാണ് അസുഖങ്ങൾ ഭേദമാകുന്നതെന്ന് അമ്മ ഇന്നാളിൽ പറഞ്ഞാരുന്നു. ചിലപ്പോൾ ഇപ്പോൾ ഭേദമായി കാണും അല്ലെ ചേട്ടാ......' അവളുടെ നിഷ്കളങ്കമായ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. മോർച്ചറി' എന്ന വാക്കിൻറെ അർഥം അവൾക്കറിയാമായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ രംഗം ഹൃദയഭേധകമാകുമായിരുന്നു എന്നു ഞാൻ ഓർത്തു. കണ്ണും കാതുമില്ലാത്ത ദൈവങ്ങൾക്കു മുന്നിൽ അമ്മ വരുന്നതും കാത്ത് ആ പിഞ്ചുഹൃദയം ഇരിക്കുന്നു. അമ്മയെ വിളിച്ച ദൈവത്തിന്റെ കൈകൾക്കു ശക്തി ഉണ്ടെങ്കിൽ ഇവളെയും വിളിക്കട്ടെ എന്നു ഒരു നിമിഷം ഞാൻ പ്രാർത്ഥിച്ചു......

.

Friday 4 October 2013

അമ്മ

മദ്യപിച്ചു വരുന്ന അച്ഛൻ ദിവസേന അമ്മയെ തല്ലുന്നത് പേടിയോടെയാണ് അവൾ നോക്കി നിന്നിരുന്നത്.. ഒരു ദിവസം അതിനിടയിൽപ്പെട്ട അവളെയും അച്ഛൻ തല്ലി ..അന്ന് അതിനു തടസ്സം നിന്ന അമ്മയോട് മദ്യത്തിന്റെ ലഹരിയിൽ അച്ഛൻ ചോദിച്ചു –“മക്കളെ പാലൂട്ടി വളർത്തിയ അമ്മമാർക്ക് മാത്രമേ അവരെ സ്നേഹിക്കാൻ കഴിയു…അങ്ങനെയൊരു ബന്ധം നീയും ഇവളും തമ്മിൽ ഇല്ലല്ലോ….?.
<\p>“ ഭൂമി പിളരുന്നതായി അവൾക്കു തോന്നി.മദ്യത്തിന്റെ ലഹരിയിൽ ആണെങ്കിലും ആ പറഞ്ഞത് തന്റെ അച്ഛനാണ്…ഒരുപാട് ചോദ്യങ്ങൾ അവളുടെ ആ കുഞ്ഞു മനസിലേക്ക് വന്നു…
പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകി വളർത്തി പ്രാപ്തരാക്കുന്നത് ഒരു അമ്മയുടെ സൗഭാഗ്യമാണ് എന്ന് പണ്ട് ക്ലാസ്സിൽ ടീച്ചർ പറഞ്ഞത് അവളോർത്തു.
അപ്പോൾ ഞാൻ അമ്മയുടെ മകൾ അല്ലെന്നാണോ അച്ഛന്റെ ആ വാക്കുകളുടെ അർഥം?? ആ രാത്രി അവൾ ഉറങ്ങിയില്ല…നേരം വെളുക്കും വരെ ചിന്തിച്ചു കിടന്നു..ഒടുവിൽ ഉറക്കത്തിലായിരുന്ന അമ്മയെ തട്ടി വിളിച്ചു ..”അമ്മേ …..അമ്മയുടെ മുലപ്പാൽ കുടിച്ചല്ലേ ഞാൻ വളർന്നത് ….” അമ്മ ഒന്നും മിണ്ടിയില്ല….വീണ്ടും ചോദിച്ചപ്പോൾ അമ്മ ദേഷ്യപ്പെട്ടു ….
പിന്നീട് പല ദിവസങ്ങളിലും അച്ഛൻ ഈ ഡയലോഗ് ഒരു പതിവാക്കി…അവളുടെ മനസിലും ആ ചിന്ത ഉറച്ചു നിന്നു…താൻ അമ്മയുടെ മകളല്ല….ഒരു പക്ഷെ തന്നെ ഏതെങ്കിലും തെരുവിൽ നിന്നോ അനാഥാലയത്തിൽ നിന്നോ എടുത്തു വളർതിയതാകം …അമ്മ തന്നെ പ്രസവിചതാണെങ്കിൽ മാത്രമല്ലേ മുലപ്പാൽ തന്നു വളർത്താൻ കഴിയു ……….
അച്ഛൻ മരിച്ചതോടെ ആ വീട്ടിൽ അമ്മയും മകളും തനിച്ചായി …ദിവസം കഴിയും തോറും അവൾ അമ്മയോട് അകലം കാണിക്കുവാൻ തുടങ്ങി .. പതുക്കെ അത് വെറുപ്പായി മാറി …അമ്മയോട് മിണ്ടാൻ കൂടി തനിക്കു താൽപര്യമില്ലാതായി …അല്ലെങ്കിലും മറ്റൊരു സ്ത്രീയോട് താനെന്തിനാണ് അടുപ്പം കാണിക്കുന്നത് ….
ആ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത് ….അവർ പലതവണ അവളോട് അടുക്കുവാൻ ശ്രമിച്ചു…പക്ഷെ അച്ഛന്റെ ചോദ്യം അവളും ആവർത്തിച്ചപ്പോൾ അവർക്ക് ഉത്തരമില്ലായിരുന്നു … കരയാൻ കൂടി കഴിയാതെ അവർ ആ വീട്ടിൽ ദിവസങ്ങൾ തള്ളി നീക്കി…കൂട്ടുകാരികളുടെ മുന്നിൽ അവളുടെ അമ്മയാണ് എന്നു പറഞ്ഞതിൻറെ പേരിൽ അവൾ രണ്ടുദിവസം ഭക്ഷണം കഴിക്കാതെയിരുന്നു ….ഒടുവിൽ അവൾക്കായി വച്ച്നീട്ടിയ ആഹരമടങ്ങിയ പ്ലേറ്റ് അവൾ തന്റെ മുഖത്തേക്ക് എറിഞ്ഞപ്പൊഴും അവൾ ആ ചോദ്യം ആവർത്തിച്ചു –“എന്നെ പ്രസവിക്കാത്ത നിങ്ങൾ എങ്ങനാണ് എനിക്ക് മുലപ്പാൽ തന്നു വളർത്തുന്നത് …” അവരുടെ ഹൃദയം നുറുങ്ങി…ഒഴുകിയിറങ്ങിയ കണ്ണുനീര് പോലും തന്റെ മകൾക്ക് സന്തോഷമേകുന്നു എന്നത് എങ്ങനെയാണ് അവർ സഹിക്കുക??
സങ്കടം സഹിക്കാനാകാതെ ഹൃദയം നിലയ്ക്കുന്നതിനെ “Heart Attack” എന്ന പേരും നൽകി ഡോക്ടർമാർ അവരെ ഒരു വെളുത്ത പുതപ്പിലാക്കി ഉമ്മറത്ത് കൊണ്ട് വച്ചു…അപ്പോഴും ആ മകളുടെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല …ഏതോ ഒരു സ്ത്രീയുടെ മരണം …അവൾ മുഖം തിരിച്ചു നിന്നു….
ശവത്തെ കുളിപ്പിക്കുവാനയെടുത്തപ്പോൾ വസ്ത്രം വേറെ നല്കണമെന്ന് ഏതോ ഒരു മനുഷ്യൻ പറയുന്നത് കേട്ട് കൊണ്ടാണ് അവൾ അമ്മയുടെ മുറിയിലേക്ക് ചെന്നത് …അലമാര തുറന്നപ്പോൾ അതിൽ ഒരുപാട് കടലാസുകൾ ഇരിയ്ക്കുന്നു ….അത് താഴേക്ക് വലിച്ചെറിഞ്ഞ് അവൾ ഏതോ ഒരു തുണിയുമായി ആ സ്ത്രീയുടെ (*അമ്മയുടെ ) ശവത്തിനരികിലേക്ക് ചെന്ന് ….ഒരു തവണ അവൾ അവരെ നോക്കി ..അവൾ ഞെട്ടി വിറച്ചു പോയി …
തന്റെ അമ്മയ്ക്ക് രണ്ടു മാറിടങ്ങളും ഇല്ല ….പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്നും അവൾ ഉണർന്നു ….വീണ്ടും സൂക്ഷിച്ചു നോക്കി ….ഇല്ലാ …..തന്റെ അമ്മയ്ക്ക് രണ്ടു മാറിടങ്ങളും ഇല്ല ….അവൾക്കു തല കറങ്ങുന്നത് പോലെ തോന്നി ….തിരികെ അവൾ അമ്മയുടെ മുറിയിലേക്കോടി …..ചിതറിക്കിടന്നിരുന്ന പഴകിയ പേപ്പർ കഷ്ണങ്ങൾ അവൾ പെറുക്കിയെടുത്തു …അതിലെവിടെയോ, ആശുപത്രിയുടെയും ഡോക്ടറിന്റെയും പേരിനു താഴെ “She is suffering from breast cancer…So it is very urgent to remove her two breasts immediately…” എന്ന ഡോക്ടറുടെ നിർദ്ദേശം …..ഒരു നിമിഷം അവളുടെ മനസ് തകർന്നു …..ഒരു പക്ഷെ അമ്മയെ വെറുക്കുകയും ഒറ്റപെടുത്തുകയും ചെയ്ത സമയത്ത് ആ മാറിൽ തല ചായ്ച് ഒന്നുറങ്ങിയിരുന്നെങ്കിൽ തന്റെ അമ്മ പാലൂട്ടി വളർത്താത്തതിന്റെ കാരണം തനിക്കു മനസിലാകുമായിരുന്നു. പാലൂട്ടി വളർത്താത്ത അമ്മമാർക്ക് സ്നേഹിക്കാനും കഴിയില്ലെന്ന് തന്നെ വിശ്വസിപ്പിച്ച അച്ഛനെ അവൾ വെറുക്കാൻ തുടങ്ങുകയായിരുന്നു

Thursday 8 August 2013

ഒരു പൊതിച്ചോറും,കുഞ്ഞുപെങ്ങളും ഒരു വലിയ പാഠവും

ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങി….ജാലകത്തിനരികെ ഇരുന്നു ഞാൻ പുറത്തേക്കു നോക്കി, മനോഹരമായ കാഴ്ചകൾ…ട്രെയിൻ പതുക്കെ വേഗത്തിലായി..അവധിക്കാലം ചെലവഴിക്കാൻ വീട്ടുകാരോടൊപ്പം ഞാൻ ബംഗ്ലൂരിലേക്ക് പോകുകയാണ്..നാളെ, അതിരാവിലെ മാത്രമേ ഞാൻ അങ്ങ് എത്തുകയുള്ളൂ…കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മ, ഒരു പൊതി ചോറ് എൻറെ മുന്നിലേക്ക് എടുത്തു വച്ചു..എൻറെ രാത്രി ഭക്ഷണം.... വിശപ്പില്ലായിരുന്നുവെങ്കിലും അമ്മ നിർബന്ധിച്ചപ്പോൾ അല്പം കഴിക്കാമെന്ന് വച്ചു…എന്നാലും ഉച്ചയ്ക്ക് പൊതിഞ്ഞു കെട്ടിയ ഭക്ഷണം കണ്ടപ്പോൾ തന്നെ കൂട്ടുകാരോടൊപ്പം ഫാസ്റ്റ്ഫുഡ് റെസ്റ്റൊരെന്റ്കളിൽ സന്ധ്യാസമയങ്ങൾ ചെലവിടുന്ന എനിയ്ക്കു ദേഷ്യമാണ് വന്നത്… .”ഈ പഴകിയ ചോറ് നിങ്ങൾ തന്നെ തിന്നോളു ….അടുത്ത സ്റ്റേഷനിൽ നിന്നും ഞാൻ വല്ലതും വാങ്ങി കൊള്ളാം …….” എൻറെ ഈ പുഛ ഡയലോഗ് അമ്മയിൽ വല്യ ഭാവവ്യത്യാസം ഒന്നും ഉണ്ടാക്കിയില്ല….ദിവസേന ഇതൊക്കെ കേട്ട് അമ്മയ്ക്കിത് ശീലമായിരിക്കുന്നു….. ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തി , അമ്മയും പെങ്ങളും കഴിച്ചു കഴിയാറായിരുന്നു …ആത്മാഭിമാനം കൈവിടാനൊക്കുമോ???? കഴിക്കുന്നില്ല………ഞാൻ പുറത്തേക്കു നോക്കി…സ്റ്റേഷനിലെ പ്ലാററ്ഫോമിനു അരികിലായി ഏകദേശം 5 വയസുള്ള ഒരു കൊച്ചു പെണ്‍കുട്ടി ഇരിക്കുന്നു… നല്ല പോലെ ക്ഷീണിച്ച മുഖം… അവൾ ഞങ്ങളെ തന്നെ നോക്കുകയായിരുന്നു   ഭക്ഷണം കഴിച്ച ശേഷം എൻറെ അനിയത്തി കൈ കഴുകാനായി എഴുന്നേറ്റു…ജാലകത്തിലൂടെ കൈ പുറത്തേയ്ക്കിട്ട് അവൾ കൈയിലെ എച്ചിൽ കഴുകുകയാണ് …ഞാൻ ആ കൊച്ചു പെണ്‍കുട്ടിയെ നോക്കി …എൻറെ പെങ്ങൾ കൈ കഴുകുമ്പോൾ താഴേക്ക് വീഴുന്ന ഓരോ ചോറും ആ പെണ്‍കുട്ടിയുടെ കണ്ണിൽ തെളിയുന്നത് ഞാൻ കണ്ടു ..അവളുടെ ആ മുഖത്ത് പട്ടിണിയുടെ നിഴലാട്ടം ഞാൻ കണ്ടു .. അവൾ വീണ്ടും നോക്കുകയാണ്… അവർ കഴിച്ചതിൻറെ ബാക്കി ചുരുട്ടി പുറത്തേക്കു കളയുന്നതും നോക്കി അവൾ ദയനീയമായി ഇരിയ്ക്കുന്നു .. ട്രെയിൻ നീങ്ങി തുടങ്ങാറായി … അമ്മ, കഴിച്ചതിന്റെ ബാകിയായ രണ്ടു പോതിയിലെ എച്ചിലുകളും പുറത്തേക്കെറിഞ്ഞു … അത് കണ്ട ആ പെണ്‍കുട്ടിയുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു …അവൾ നിറഞ്ഞ ചിരിയോടെ ഓടി അതിനടുത്തേക്ക് വരുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി … താഴെവീണ രണ്ടു പൊതിയും അവൾ എടുത്തു ..അത് പതുക്കെ തുറന്നു ..എൻറെ അമ്മയും അനിയത്തിയും കഴിച്ചതിന്റെ ബാകി …….!!!!!!!! അവൾ ആ രണ്ടു പൊതിയിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഒരുമിച്ചാക്കി ….എന്നിട്ട് ആർത്തിയോടെ അത് കഴിച്ചു തുടങ്ങി ….മറ്റൊരാൾ കഴിച്ചതിന്റെ ബാകിയാണ് അവൾ കഴിക്കുന്നതെന്നു ഒരു നടുക്കത്തോടെ ഞാനോർത്തു ..അവൾ അത് ആസ്വദിച്ചു കഴിക്കുകയാണ് ….അതിനടുതെക്കായി ഒരു തെരുവ്പട്ടിയും വരുന്നു …അവൾ തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം ആ പട്ടിക്കും പങ്കിട്ടു കൊടുത്തു …. വിശക്കുന്ന ഒരുവനെ ,മറ്റൊരാളിന്റെ വിശപ്പിന്റെ വില അറിയൂ എന്ന് പറയുന്നത് എത്ര സത്യമാണ് ??? അൽപനേരം മുൻപ് ഞാൻ നിരസിച്ച, എന്റെ അമ്മ ഉണ്ടാക്കിയ ഭക്ഷണം.....നടുക്കത്തോടെ ഞാൻ ഓർത്തു …അതും കൂടി അവൾക്കു നല്കിയാലോ ?????? ആ പൊതിച്ചോറും കൈയിലെടുത്തു നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഞാൻ പുറത്തേക്കു നോക്കി …എന്നാൽ അപ്പോഴേക്കും ആ പൊതിച്ചോറിൽ ഉണ്ടായിരുന്ന എച്ചിലും കഴിച്ചു വിശപ്പുമടക്കി ആ കുഞ്ഞു പെങ്ങളും തെരുവ് പട്ടിയും നടന്നകന്നിരുന്നു …..പോകുമ്പോൾ കഴിച്ചതിന്റെ ബാകിയായി കയ്യിലിരുന്ന എച്ചിലിൽ, ഒരു ചോറ് പോലും താഴേക്ക് കളയാതെ അവൾ കഴിക്കുകയായിരുന്നു…..

Monday 5 August 2013

മഴ


മഴ കനത്തു നില്ക്കുന്ന ഇടവഴികൾ ഒരിക്കൽ എന്നെ ഭയപ്പെടുത്തിയിരുന്നു ..മഴത്തുള്ളികൾ പെയ്തിറങ്ങുമ്പോൾ ,ഏകാന്തമായ ആ ഇടവഴികൾ പലപ്പോഴും ശബ്ദ മുഖരിതമാകും…എങ്ങനെയാണ് ഞാൻ ഒറ്റയ്ക്ക് ഈ വഴി കടന്നു പോകുക??പിന്നിലേക്ക് നോക്കിയാലും മുന്നിലേക്ക് നോക്കിയാലും എനിക്കൊരു ലക്ഷ്യ സ്ഥാനമില്ല……. അവളാണ് എന്നെ ഈ വഴിയിലൂടെ നടക്കാൻ പഠിപ്പിച്ചത്…മഴയുടെ ശബ്ദം സംഗീതമാണെന്ന് അവൾ എന്നെ പഠിപ്പിച്ചു…അന്നാദ്യമായി മഴ എനിക്ക് പ്രിയപ്പെട്ടതായി…പിന്നീടുള്ള മഴക്കാലം എനിക്ക് ഉത്സവമായിരുന്നു….മഴ പെയ്തൊഴിയും നേരം,തൊടിയിലെ മാവിൻചുവട്ടിൽ, പൊഴിഞ്ഞുവീണ മാമ്പഴങ്ങൾ പെറുക്കുവാൻ ഓടിപോകുമ്പോൾ, എന്തിനോ വേണ്ടി പെയ്തിറങ്ങിയ ചാറ്റൽ മഴ അവളെ ഈറൻ അണിയിച്ചിരുന്നു…മഴത്തുള്ളികളെ അവളിൽ നിന്നും തട്ടിമാറ്റൻ കഴിയാത്ത ഇളംകാറ്റിനോട് എനിയ്ക്ക് ദേഷ്യം തോന്നിയത് അന്നാണ് … കുയിലുകൾ പാടുന്ന തൊടിയിൽ ഇപ്പോഴും മഴപെയ്യുന്നുണ്ട്…..പക്ഷെ ഈ ഇടവഴിയിൽ ഞാൻ വീണ്ടും ഒറ്റയ്ക്കായി…ഒന്ന് തിരിഞ്ഞു നോക്കുകകൂടി ചെയ്യാതെ അവൾ പോയി….അവൾ കരഞ്ഞുവോ….?????അറിയില്ല……..മഴയിൽ നനഞ്ഞു കുതിരുമ്പോൾ കണ്ണുനീർ ഒഴുകുന്നത് അറിയുമോ???അല്ലെങ്കിലും അവൾ എന്തിനാണ് കരയുന്നത്???കരയെണ്ടത് ഞാനാണ്….കാരണം ഞാനാണ് ഈ വഴിയെ ഭയപ്പെട്ടിരുന്നത്…..

എങ്കിലും എൻറെ പ്രിയപ്പെട്ടവളോട് ഒരു ചോദ്യം മാത്രം…….”എന്നെങ്കിലും ഒരിക്കൽ നീ ഈ മഴയെക്കാൾ കൂടുതൽ എന്നെ സ്നേഹിച്ചിരുന്നുവോ????? ഇല്ലെങ്കിൽ നീ ഇനി സ്നേഹിക്കാൻ വിധിക്കപ്പെട്ടവൾ ആകും…കാരണം ഇ മഴത്തുള്ളികൾ എൻറെ കണ്ണുനീരാണ്……സ്നേഹിക്കുക നീ……….. മതിവരുവോളം…………………..”